ഹേഗ്: ആഡംബര ക്രൂസ് കപ്പലായ എംവി ഹോൻഡിയസിലെ മൂന്ന് യാത്രക്കാർക്ക് കൂടി ഹാന്റാവൈറസ് പോസിറ്റീവായി. ഫ്രഞ്ച് വനിതയ്ക്കും രണ്ട് അമേരിക്കക്കാർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്പെയിനിലെ ടെനറൈഫ് തീരത്ത് നങ്കൂരമിട്ടു കിടക്കുന്ന കപ്പലിൽനിന്നു യാത്രക്കാരെ ഞായറാഴ്ച അതത് രാജ്യങ്ങൾ തിരിച്ചുകൊണ്ടുപോയിരുന്നു.
കപ്പലിൽനിന്നു പാരീസിലേക്ക് കൊണ്ടുപോയ അഞ്ചു യാത്രക്കാരിൽ ഒരാൾക്കാണു രോഗം സ്ഥിരീകരിച്ചത്. വിമാനത്തിൽ ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആശുപത്രിയിൽ പ്രവേശിച്ചതിനു ശേഷം ആരോഗ്യനില വഷളായതായും ഫ്രഞ്ച് ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് സഹയാത്രികർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
ജർമനിയിൽ തിരിച്ചെത്തിയ യാത്രക്കാരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ പരിശോധനകൾക്ക് വിധേയരാക്കി. വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ നിശ്ചിത ദിവസങ്ങളിൽ ക്വാറന്റൈനിൽ തുടരാനാണ് നിർദേശം.
നെബ്രാസ്കയിലേക്കു കൊണ്ടുപോയ 17 അമേരിക്കൻ യാത്രക്കാരിൽ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാൾക്കു രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ല. മറ്റൊരാൾക്ക് ചെറിയ ലക്ഷണങ്ങളുണ്ടെന്നു യുഎസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ പറഞ്ഞു. കപ്പലിൽനിന്നു ഞായറാഴ്ച എല്ലാ യാത്രക്കാരെയും പുറത്തെത്തിച്ചിരുന്നു.
20 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെ തിരിച്ചയയ്ക്കുന്ന പ്രക്രിയ ഇന്നലെവരെ നീണ്ടു. ഹാന്റാ വൈറസ് ബാധിച്ച് ഇതുവരെ മൂന്നു മരണമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹാന്റാ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു. ഇത് മറ്റൊരു കോവിഡ് അല്ല. അപകടസാധ്യത കുറവാണ്. അതിനാൽ ജനങ്ങൾ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.